

കനത്ത ചൂട് കാരണം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവ്, ഷോട്ട് സർക്യൂട്ട് ഉണ്ടായോ എന്ന് സംശയം
തൃശൂർ: തൃശൂർ വെടിമരുന്ന് ദുരന്തത്തിന് കാരണം കനത്ത ചൂട് അല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണ്.
ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനുള്ള ഇലക്‌ട്രിക്കൽ ഇൻസ്പക്‌ട്രേറ്റ് പരിശോധന പൂർത്തിയായി. അപകടകാരണം എന്താണ് എന്നതിൽ ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് റിപ്പോർട്ട് നിർണായകമാകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. അപകടം നടന്നതിനു പിന്നാലെ കനത്ത ചൂട് കാരണമാകാം പൊട്ടിത്തെറിയുണ്ടായതെന്ന പ്രചാരണമുണ്ടായിരുന്നു.
അതിനിടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ചികിത്സയിലായിരുന്ന പ്രവീൺ എന്ന യുവാവാണ് മരിച്ചത്. അതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിന്‍റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കലക്റ്ററുടെ നിർദേശം പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ.രാമചന്ദ്രനാണ് സ്റ്റോപ് മെമ്മോ നൽകിയത്.നിർമാണശാലയിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ലൈസൻസിക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്.