തൃശൂർ: പൊലീസുമായുള്ള തർക്കത്തെ തുടർന്ന് രാത്രി നിർത്തിവച്ച തൃശൂർ പൂരത്തിന്റെ പ്രധാന വെടിക്കെട്ട് നടത്തിയത് നാലു മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ. ശനിയാഴ്ച രാവിലെ 7.10ന് ആദ്യം പാറമേക്കാവും അരമണിക്കൂറിന് ശേഷം 7.40ന് തിരുവമ്പാടിയും വെടിക്കെട്ട് നടത്തി. പുലർച്ചെ മൂന്നിനുള്ള വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകി പകൽ വെളിച്ചത്തിൽ നടത്തിയത്. മണിക്കൂറുകൾ കാത്തിരുന്നു പ്രതിഷേധിച്ചു വലഞ്ഞിട്ടും പൂരപ്രേമികൾ ആവേശം ചോരാതെ വെടിക്കെട്ട് ആസ്വദിച്ചു.
കുടമാറ്റത്തിനു ശേഷം രാത്രി പൊലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളെ ചൊല്ലിയാണ് പൂരത്തിൽ പ്രതിസന്ധിയുണ്ടായത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് പൊലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. വെടിക്കെട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് ആളുകളെ പൊലീസ് തടഞ്ഞത് തര്‍ക്കത്തിനും പിന്നാലെ പ്രതിഷേധത്തിനും ഇടയാക്കി. പൊലീസിന്റേത് അനാവശ്യ നിയന്ത്രണങ്ങളാണെന്ന് ആരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ ചരിത്രത്തിലിന്നോളം കാണാത്ത പ്രതിസന്ധിക്കാണ് പൂരനഗരി സാക്ഷ്യം വഹിച്ചത്.
തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ പൂരം എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പിൽ നിന്ന് പൊലീസ് മാറ്റി. ഇതിനു പുറമെ, വെടിക്കെട്ട് കമ്മിറ്റിക്കാരിൽ കൂടുതൽ പേരെ മൈതാനത്ത് നിർത്താൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക് അനുവദിച്ചില്ല. ഇതേച്ചൊല്ലി ദേശക്കാരും കമ്മിഷണറും തമ്മിൽ ഏറെ നേരം തർക്കമുണ്ടായി. പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് കേവലം ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി തിരുവമ്പാടി ചടങ്ങ് പൂർത്തിയാക്കി.
ഇതിനിടെ നായ്ക്കനാലിൽ പൊലീസ് ലാത്തി വീശി. പൊലീസിനെതിരേ ഗോ ബാക്ക് വിളികളുമായി ദേശക്കാരും രംഗത്തെത്തി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടിയുടെ രാത്രിപൂരം പകുതിയിൽ അവസാനിപ്പിച്ചു. മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു. നടുവിലാലിലേയും നായ്ക്കനാലിലേയും പൂരപ്പന്തലിലെ ലൈറ്റുകളും തിരുവമ്പാടി അണച്ചു. തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെ പുലർച്ചെ മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങി.
പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂരപ്പറമ്പിൽ പൊലീസ് രാജാണെന്നും സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് ആളുകളെ പൊലീസ് തടഞ്ഞുവെന്നും തിരുവമ്പാടി ആരോപിച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രമാണ് പ്രവേശനമെന്നു പൊലീസ് നിർദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂരപ്പറമ്പിൽ വേണമെന്ന് തിരുവമ്പാടി വ്യക്തമാക്കി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ മണിക്കൂറുകളായി കാത്തുനിന്നിരുന്ന പതിനായിരങ്ങൾ നിരാശയോടെ മടങ്ങി.
മന്ത്രി കെ. രാജൻ, കലക്റ്റർ വി.ആർ. കൃഷ്ണതേജ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ ഡോ. ടി.എ. സുന്ദർമേനോൻ, കെ. ഗിരീഷ്കുമാർ തുടങ്ങിയവരുമായി പുലർച്ചെ നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് രാവിലെ 7ന് നടത്താനും ഒടുവിൽ തീരുമാനമായത്. തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വെളുപ്പിനു രണ്ടു മണിക്കു തന്നെ സ്ഥലത്തെത്തി ചർച്ചകൾ നടത്തി. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറും പിന്നീടു ചർച്ചയിൽ പങ്കെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 12.47ന് ശ്രീമൂലസ്ഥാനത്ത് ദേവസോദരിമാരുടെ കൂടിക്കാഴ്ച നടന്നതോടെ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാറും തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത് ഉപചാരം ചൊല്ലിയതോടെ 30 മണിക്കൂര്‍ തുടര്‍ച്ചയായി അരങ്ങേറിയ ഇത്തവണത്തെ പൂരത്തിനു പരിസമാപ്തിയായി. അടുത്ത പൂരത്തിന് കാണാമെന്ന് ദേവസോദരിമാര്‍ മൗനമായി പറയുന്ന വിടവാങ്ങല്‍ ചടങ്ങ് പൂരപ്രേമികളെ വികാരഭരിതരാക്കി.