

"അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം"; ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂർ പൂരം കൊടിയിറങ്ങി
തൃശൂർ: തൃശൂർ പൂരത്തിന് പരിസമാപ്തി. പകല്‍പ്പൂരത്തിന്‍റെ മേളം പൂര്‍ത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്ത കൊല്ലം ഏപ്രില്‍ 17 നാണ് പൂരം.
230 -ാമത് പൂരമാണ് പൗഢമായ പരിസമാപ്തി കുറിച്ചത്. പൂരം ലോകത്തിനായി സമർപ്പിക്കുമ്പോൾ പകൽ പൂരം ദേശത്തിനുള്ളതാണ്. എറണാകുളം ശിവകുമാറിന്‍റെ തിടമ്പേറി പാറമേക്കാവിലമ്മ എഴുന്നെള്ളിയപ്പോൾ തിരുവമ്പാടി ചന്ദ്രശേഖരന്‍റെ തിടമ്പിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നെള്ളിയത്.
വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്നു. ആനകൾ തുമ്പി ഉയർത്തി പരസ്‌പരം അഭിവാദ്യം ചെയ്‌തു. അങ്ങനെ അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാമെന്ന വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു.