

ടി.കെ. ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭർത്താവുമായ എം.വി ഗോവിന്ദനെതിരേ സിപിഎം കണ്ണൂർ ജില്ലസെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ രംഗത്ത്. മൂന്ന് തവണ എംഎൽഎ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ല. ഇക്കാര്യം എം.വി. ഗോവിന്ദനോട് നേരിട്ട് പറഞ്ഞതാണെന്നും ടി.കെ . ഗോവിന്ദൻ പറഞ്ഞു.
രണ്ട് ടേം ആയാൽ പിന്നെ മത്സരിക്കാൻ പാടില്ലെന്നാണ് പാർട്ടി നയം. മൂന്ന് ടേം എംഎൽഎ ആയിട്ട് നാലാം ടേം ഭാര്യയെ മത്സരിപ്പിക്കുകയാണ്. ഗോവിന്ദന്‍ സെക്രട്ടറിയാതിനാൽ അത് നടക്കില്ല. അതുകൊണ്ടാണ് ഭാര്യയെ മത്സരിപ്പിക്കുന്നത്. ശ്യാമളയെ സ്ഥാനാർഥി ആക്കാൻ ആസൂത്രിക നീക്കം നടന്നതായും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ശൈലജ നിയമസഭയിൽ വേണമെങ്കിൽ ജയിക്കാൻ സീറ്റിൽ അല്ലെ മത്സരിപ്പിക്കേണ്ടതെന്നും ടീച്ചറെ നാടുകടത്തുകയും തന്‍റെ ഭാര്യ മത്സരിക്കണമെന്ന് എം.വി. ഗോവിന്ദൻ ചോദിക്കുന്നതിലെ നീതി എന്താണെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ തളിപ്പറമ്പിൽ സ്ത്രീ സ്ഥാനാർഥി ആക്കണമെന്ന് ജില്ലാസെക്രട്ടറി ആവശ്യപ്പെട്ടു. ഇവിടെ ശ്യാമളയെ മത്സരിപ്പിക്കാനും നിർദേശിച്ചു. ശ്യാമളയെ സ്ഥാനാർഥിയാക്കാൻ ആസൂത്രിത നീക്കം നടന്നു.
ജില്ലാസെക്രട്ടറിയേറ്റ് ഒറ്റപ്പേരാണ് തളിപ്പറമ്പിലും പയ്യന്നൂരിലും നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതല എം.വി. ജയരാജനും, പി. ജയരാജനും നൽകി. എം.വി ഗോവിന്ദനോട് ശ്യാമളയുടെ സ്ഥാനാർഥിത്വത്തിലെ എതിർപ്പ് പറഞ്ഞതാണ്. ഈ രീതി ശരിയല്ലെന്ന് തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാകില്ലെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. ജില്ലാകമ്മിറ്റിയിലും ശ്യാമളയ്ക്കെതിരേ വിമർശനം ഉയർന്നു. മൂന്ന് പേർ ഒഴികെ മണ്ഡലം കമ്മിറ്റിയിൽ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്തു. എംവി ഗോവിന്ദനെ ഇരുത്തിക്കൊണ്ടായിരുന്നു വിമർശനം. വിമർശനം പരിഗണിക്കാതെ സ്ഥാനാർഥി പട്ടികയുമായി പാർട്ടി മുന്നോട്ട് പോയി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകേണ്ട ധാർമികത കാണിക്കാത്തത് പാർട്ടിയെ തകർക്കും. മൂന്ന് ടേം എംഎൽഎയായ എം.വി ഗോവിന്ദൻ നാലാം ടേം ഭാര്യയ്ക്ക് കൊടുക്കുകയാണെന്ന് പറഞ്ഞു. ഇതിനെ ഞാൻ എതിർത്തു. ഇതോടെ പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. അനീതിയെ എതിർത്തില്ലെങ്കിൽ പാർട്ടി ഇല്ലാതാകുമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.