

പ്രതീകാത്മക ചിത്രം
കൊച്ചി: തായ്‌ലാൻഡിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ട രണ്ടു മലയാളികളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. അടുത്തിടെ പെരുമ്പാവൂരിൽ നിന്ന് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റു ചെയ്തത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി ഫായിസ് (38), ഇരണിപാലം സ്വദേശി ജഗത് (29) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്, വയനാട് ജില്ലകളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇവരുടെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. എറണാകുളം ജില്ലയിലെ ഞാറക്കൽ സ്വദേശികളായ ദമ്പതികളായ ആയുഷ് (39), ഭാര്യ അങ്കിത (30) എന്നിവരെയാണ് 18 കോടി രൂപ വിലമതിക്കുന്ന 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.
കേസിൽ മുൻപ് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫായിസ്, ജഗത് എന്നിവരുടെ ഒളിസങ്കേതത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. എറണാകുളം എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.