

കുട്ടിയെ കടിച്ച പാമ്പ്, അൽജോ
തൃശൂർ: ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ട് പാമ്പുകളെ കൂടി പിടികൂടി. വ്യാഴാഴ്ചയാണ് രണ്ട് പാമ്പുകളെ പിടികൂടിയത്. കുട്ടിയെ കടിച്ച വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ് രണ്ടും. തുടർച്ചയായ നാലാം ദിവസവും വീട്ടിൽ പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് വീട്ടുകാർ.
കിടപ്പുമുറിയോട് ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. തുടർന്ന് വീടിന്‍റെ തറ പൊളിച്ച് പരിശോധന നടത്തി. വ്യാഴാഴ്ച വനംവകുപ്പ് അധികൃതർ അൽജോയുടെ വീട്ടിലെത്തി നിലത്ത് സ്ഥാപിച്ച ജല സംഭരണി ഉയർത്തി നോക്കുകയും ടൈലുകളും പൈപ്പുകളുമെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. അയൽവാസികളാണ് പിന്നീട് പാമ്പിനെ കണ്ടെത്തുന്നത്.
അതിനിടെ വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് കുടുംബം. പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അൽജോയുടെ സഹോദരൻ അനോഷിനെ എങ്ങനെയാണ് വീട്ടിലേക്ക് കൊണ്ടുവരാനാവുക എന്നാണ് ഇവരുടെ ആശങ്ക. അൽജോയുടെ വീട്ടിൽ കൂടുതൽ പരിശോധന നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം.