Unified Holly Mass issue solution
കുര്‍ബാന തര്‍ക്കത്തിനു താത്കാലിക പരിഹാരംRepresentative image

കുര്‍ബാന തര്‍ക്കത്തിനു താത്കാലിക പരിഹാരം

പള്ളികളില്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന സിനഡ് നിര്‍ദേശിച്ച രീതിയില്‍ അര്‍പ്പിക്കും. അതേസമയം, ജനാഭിമുഖ കുര്‍ബാനയും തുടരും.
Published on

കൊച്ചി: സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനിന്ന കുര്‍ബാന തര്‍ക്കത്തിന് താത്കാലിക പരിഹാരം. സഭാ നേതൃത്വവും അല്‍മായ മുന്നേറ്റവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പള്ളികളില്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന സിനഡ് നിര്‍ദേശിച്ച രീതിയില്‍ അര്‍പ്പിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ജനാഭിമുഖ കുര്‍ബാന തുടരുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും ഇറക്കിയ ചേര്‍ന്നാണ് സര്‍ക്കുലറിലാണ് നിര്‍ദേശം. ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ മാസവും സിനഡ് ആഹ്വാനം ചെയ്തിരുന്നു. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്‍മാരും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സര്‍ക്കുലറിലും ഒപ്പുവച്ചിരുന്നു. ക്രിസ്മസ് ദിവസം മുതല്‍ തന്നെ സിനഡ് കുര്‍ബാന അര്‍പ്പിച്ച് തുടങ്ങണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തില്‍ വീഡിയോ സന്ദേശത്തിലൂടെയും മാര്‍പ്പാപ്പ ഇതേ ആവശ്യം മുന്നോട്ടു വച്ചിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ഏകീകൃത കുര്‍ബാന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. സിനഡ് ഇനി തീരുമാനമെടുക്കുമ്പോള്‍ കാനോനിക സമിതികളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കുലറില്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര സഭയാകാം എന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറയുന്നു. സര്‍ക്കുലര്‍ അംഗീകരിക്കാനാണ് വിമത വൈദികരുടെയും അല്‍മായ മുന്നേറ്റത്തിന്‍റെയും തീരുമാനം. ഇന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയില്ലെങ്കില്‍ വൈദികരെ പുറത്താക്കുമെന്നായിരുന്നു ആദ്യം പുറത്തിറക്കിയ സര്‍ക്കുലര്‍.

logo
Metro Vaartha
www.metrovaartha.com