കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ച മൃതദേഹം; ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയുടേതെന്ന് സംശയം

സൂരജിന്‍റെ മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് പ്രകാരം പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
unknown body found at kalamassery, likely missing suraj lama

കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ച മൃതദേഹം; ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയുടേതെന്ന് സംശയം

Updated on

കൊച്ചി: കളമശേരി എച്ച്എംടിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ജീർണിച്ച മൃതദേഹം കണ്ടെത്തി. കുവൈറ്റ് മദ്യദുരന്തത്തിൽ ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയുടേതാണ് മൃതദേഹമെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി സൂരജ് ലാമയുടെ കുടുംബത്തിനോട് നേരിട്ട് എത്താൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. കുറ്റിക്കാട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. സൂരജ് ലാമയെ കാണാതായപ്പോൾ ധരിച്ചതിനു സമാനമായ വസ്ത്രങ്ങളാണ് മൃതദേഹത്തിലുള്ളത്. മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ആകൂ. കുവൈറ്റ് മദ‌്യദുരന്തത്തിൽ പൂർണമായും ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയെ കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് അയച്ചിരുന്നു. പിതാവിനെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടിക്കൊണ്ട് സൂരജിന്‍റെ മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് പ്രകാരം പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയ്ക്ക് ഓഗസ്റ്റിലുണ്ടായ മദ്യദുരന്തത്തിൽ ഓർമ പൂർണമായും നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും വീട്ടുകാരെ പോലും അറിയിക്കാതെ മുൻപരിചയം പോലുമില്ലാത്ത കേരളത്തിലേക്കാണ് കുവൈറ്റ് അധികൃതർ സൂരജിനെ കയറ്റി വിട്ടത്. ഓഗസ്റ്റ് 5ന് കൊച്ചിയിലെത്തിയ സൂരജ് ആലുവ മെട്രൊയ്ക്കു സമീപം വന്നിറങ്ങിയതായി കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിലായി സൂരജിനെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.

തൃക്കാക്കരയിൽ അലഞ്ഞു നടന്നിരുന്ന സൂരജിനെ നാട്ടുകാരുടെ പരാതി പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശേരി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇവിടെ നിന്ന് തനിച്ച് ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സൂരജിന്‍റെ മകൻ സന്ദൻ ലാമ പിതാവിനെ കണ്ടെത്താനായി ഒന്നര മാസത്തോളം ശ്രമിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ഹൈക്കോടതി നിർദേശ പ്രകാരം ആലുവ ഡിവൈഎസ്പി ടി.ആർ, രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com