

വി ശിവൻകുട്ടി നിതിന്‍റെ വീട്ടിൽ
തിരുവനന്തപുരം: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചപ്പോൾ കോളജിൽ നിന്ന് ഒരാൾ പോലും എത്താത്തത് ഗൗരവമുള്ള കാര്യമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഒരു വിദ്യാർഥി പോലും വന്നില്ലെന്നും ഇന്‍റേണൽമാർക്ക് നൽകില്ലെന്ന് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരണവീട്ടിൽ കോളജിൽ നിന്നുള്ള ഒരാളുപോലും എത്താത്തത് സംശയം വർധിപ്പിക്കുന്നു. സാധാരണഗതിയിൽ ഇത്തരത്തിലൊരു കാര്യം സംഭവിച്ചാൽ അനുശോചനം രേഖപ്പെടുത്താൻ മുഴുവൻ വിദ്യാർഥികളും വീട്ടിൽ വരേണ്ടതാണ്. എന്നാൽ ഒരു വിദ്യാർഥി പോലും വന്നില്ല. പോകാൻ പാടില്ലെന്ന് മാനേജ്മെന്റ് കർശന നിർദേശം നൽകിയതു കൊണ്ടാണ് ആരും എത്താതിരുന്നതെന്നും ഇന്റേണൽ മാർക്കിന്റെ കാര്യം പറഞ്ഞാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ തിരുവനന്തപുരം പുതുക്കുളങ്ങരയിലുള്ള വീട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. ആധുനിക കേരളത്തിൽ ജാതിയുടെ പേരിൽ യാതൊരുവിധത്തിലുള്ള വേർതിരിവും അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ആരുടെയും മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.