

27 വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി, വാൽപ്പാറ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം
വാൽപാറ: ഒൻപതുപേരുടെ ജീവനെടുത്ത ആളിയാർ ചുരത്തിലെ വാൻ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലായതായിരിക്കാം അപകടത്തിലേക്ക് നയിച്ചത്. ഗിയറിൽ വാഹനം നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടു.
പതിമൂന്നാം വളവിൽവച്ചാണ് അപകടമുണ്ടായത്. പൂർണ്ണമായും സംരക്ഷണഭിത്തി ഇവിടെ ഉണ്ടായിരുന്നില്ല. ചെറിയൊരു കൽഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൽഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പു തൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വാൻ വീഴുകയായിരുന്നു. പാറയിടുക്കിൽ അഞ്ചു തവണ കരണം മറിഞ്ഞു. ഛിന്നഭിന്നമായ വാഹന അവശിഷ്ടങ്ങളാണ് പത്താം വളവിനും ഒൻപതാം വളവിനും മധ്യേയുള്ള ഭാഗത്തേ റോഡിൽ പതിച്ചത്.
13 പേരുണ്ടായിരുന്ന വാഹനത്തിലെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽനിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ഗവ.എൽപി സ്കൂളിൽ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(37) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.