

വാൽപ്പാറ ദുരന്തം; മരിച്ച അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും
മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. മറ്റ് അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. മന്ത്രിസങാ യോഗത്തിലാണ് തീരുമാനം.
മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബങ്ങളും സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽവച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പത്ത് പേരാണ് മരിച്ചത്. മരിച്ച സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ചത്.
അപകടത്തിൽ പരുക്കേറ്റ മുഹമ്മദ് ഷഹാദിൻ, മസ്നീൻ, വാഹനത്തിന്‍റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക്, ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കിൽ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.