കാന്തപുരത്തിനെതിരായ പോസ്റ്റ് മുങ്ങി; മുക്കിയതല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതെല്ലാം സ്വയം അപ്രത്യക്ഷമാകുന്ന 'ബർമുഡ ട്രയാംഗിൾ': പി. രാജീവ്. കോൺഗ്രസിന്‍റേത് കാപട്യം, സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ പൊള്ള: രാജീവ് ചന്ദ്രശേഖർ.
VD Satheesan rejects Kanthapuram call on women

വി.ഡി. സതീശൻ | കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.

Updated on

തിരുവനന്തപുരം: ഇസ്ലാമിക പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് അപ്രത്യക്ഷമായത് വിവാദത്തിൽ. എന്നാൽ, പോസ്റ്റ് നീക്കം ചെയ്തതിന് പിന്നിൽ സാങ്കേതിക തകരാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് (സിഎംഒ) വ്യക്തമാക്കി.

ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും തമ്മിൽ ലിങ്ക് ചെയ്തിട്ടുള്ളതിലെ സാങ്കേതിക പ്രശ്നം കാരണമാണ് പോസ്റ്റ് ഫെയ്‌സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇൻസ്റ്റഗ്രാം പേജിൽ ഈ പോസ്റ്റ് ഇപ്പോഴും ലഭ്യമാണെന്നും, നീക്കാനാണെങ്കിൽ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അത് നീക്കം ചെയ്യുമായിരുന്നുവെന്നും അധികൃതർ.

കൂടാതെ, മുഖ്യമന്ത്രിയുടെ മുഴുവൻ വാർത്താസമ്മേളനത്തിന്‍റെ വീഡിയോയും ഫെയ്‌സ്ബുക്കിൽ ലഭ്യമാണെന്നും അതിനാൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ത്രീകൾ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിയണമെന്ന കാന്തപുരത്തിന്‍റെ പരാമർശത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്.

19-ാം നൂറ്റാണ്ടിലെ ഇത്തരം ആശയങ്ങൾക്ക് പുരോഗമന കേരളത്തിൽ സ്ഥാനമില്ലെന്നും, സ്ത്രീകൾ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇസ്ലാമിനെ കാന്തപുരം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഇസ്ലാമിക ചരിത്രം കൂടി ഉദ്ധരിച്ച് മുഖ്യമന്ത്രി വാദമുഖം നിരത്തിയിരുന്നു.

ഈ പ്രസ്താവനയ്ക്കെതിരെ കാന്തപുരത്തിന്‍റെ നേതൃത്വത്തിലുള്ള സുന്നി സംഘടനകൾ രംഗത്തെത്തുകയും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത്. ഇതോടെ സർക്കാരിനെതിരേ സിപിഎമ്മും ബിജെപിയും കടുത്ത വിമർശനവുമായി രംഗത്തെത്തി.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതെല്ലാം സ്വയം അപ്രത്യക്ഷമാകുന്ന ഒരു 'ബെർമുഡ ട്രയാംഗിൾ' മെറ്റയിലുണ്ടെന്ന് സിപിഎം നേതാവ് പി. രാജീവ് പരിഹസിച്ചു.

കോൺഗ്രസിന്‍റേത് കാപട്യമാണെന്നും സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഇതിലൂടെ വ്യക്തമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലീഗും ജമാഅത്തെ ഇസ്ലാമിയുമാണ് കേരളത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com