

വി.ഡി. സതീശൻ
കൊച്ചി: ഷൂ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്‍റെ ഷൂവിന് 9,000 രൂപ മാത്രമാണ് വിലവരുന്നതെന്നും ആര് വന്നാലും 5,000 രൂപയ്ക്ക് തരാമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത‍്യയിൽ ഒമ്പതിനായിരം രൂപ വില വരുന്ന ഷൂവിന് വിദേശത്ത് അതിലും കുറവാണെന്നും സതീശൻ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സമയത്ത് ലണ്ടനിൽ നിന്നും വന്ന സുഹൃത്ത് കൊണ്ടുവന്നതാണ് ഷൂ. 70 പൗണ്ട് മാത്രമാണ് ഷൂവിന്‍റെ വില. മൂന്നു ലക്ഷം രൂപ ഷൂവിന് വരുമെന്ന് സിപിഎമ്മാണ് പ്രചരിപ്പിച്ചത്.
നിലവിൽ രണ്ട് വർഷം ഉപയോഗിച്ച ഷൂ ആര് വന്നാലും 5,000 രൂപയ്ക്ക് നൽകാമെന്നും അത് ലാഭമാണെന്നുമായിരുന്നു സതീശന്‍റെ പ്രതികരണം.
ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ചു നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് ക്ലൗഡ് ടിൽറ്റ് എന്ന ബ്രാൻഡിന്‍റെ ഷൂവാണ് ധരിച്ചതെന്നായിരുന്നു സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളും സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുമ്പ് ഡൽഹിയിൽ ആരോഗ‍്യമന്ത്രി ജെ.പി. നദ്ദയെ കാണാനെത്തിയ വീണാ ജോർജിന്‍റെ ബാഗ് വലിയ ചർച്ചയ്ക്കിടെയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വി.ഡി. സതീശന്‍റെ ഷൂസും ചർച്ചയായത്.