

രത്തൻ ഖേൽക്കർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അഭിമുഖം ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ. അഭിമുഖം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്‍റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.
കമന്‍റുകൾ പലതും മോശം ഭാഷയിലുള്ളതായിരുന്നു. അതിനാലാണ് പൊലീസ് ഇടപെട്ടത്. എന്നാലത് കമന്‍റിനു പകരം വീഡിയോയായി പോയി. അബദ്ധം മനസിലായതോടെ അഭിമുഖം റിസ്റ്റോർ ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെറ്റയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസാരിച്ചിട്ടുണ്ട്. പൊലീസ് കൃത്യമായ ഇടപെടലാണ് നടക്കുന്നത്. നീക്കം ചെയ്ത വീഡിയോകളുടെ കൃത്യമായ കണക്കില്ല. സൈബർ പൊലീസിങ് നടക്കുന്നുണ്ട്. പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. പെരുമാറ്റ ചട്ട ലംഘനം ഉണ്ടെങ്കിൽ പൊലീസിന് ഇടപെടാം. അതിനുള്ള പ്രത്യേക നിര്‍ദേശം കമ്മിഷൻ നൽകിയിട്ടില്ലെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.