
"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ
പന്തളം: ശബരിമലയിൽ സ്വർണക്കവർച്ച നടത്തിയത് ആരാണെന്ന് മുഖ്യമന്ത്രിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലെ സവിശഅവാസ വഞ്ചനയ്ക്കെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വാസ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാണ് സ്വർണം മോഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ കപട അയ്യപ്പ ഭക്തിയാണ് കാണിക്കുന്നത്. കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നന്നായി അറിയാവുന്നയാളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ച് കൊടുത്തത് പോറ്റിയാണെന്നും അന്ന് പോറ്റി വലിയ അയ്യപ്പഭക്തനാണെന്ന് പറഞ്ഞ കടകംപള്ളിക്ക് ഇന്ന് പോറ്റിയെ അറിയില്ലെന്നും സതീശൻ പരിഹസിച്ചു.
പാളികൾ വീണ്ടും സ്വർണം പൂശാൻ കൊടുത്തത് കളവ് നടത്താനായാണ്. അയ്യപ്പൻ ഇടപെട്ടതു കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തങ്കവിഗ്രഹവും മോഷ്ടിക്കുമായിരുന്നുവെന്നും സതീശൻ രൂക്ഷമായി വിമർശിച്ചു. യഥാർഥ അയ്യപ്പഭക്തിയുണ്ടെങ്കിൽ സർക്കാർ ഭക്തർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതിയെ സത്യവാങ്മൂലം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വിശ്വാസ സംരക്ഷണയാത്ര ചെങ്ങന്നൂരിൽ സമാപിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങളായ കെ. മുരളീധരൻ , ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തു.