

ബിഎംഡബ്ല്യൂ കാർ അടക്കം മൂന്ന് വാഹനങ്ങൾ കള്ളൻ കൊണ്ടുപോയി, സിസിടിവി പരിശോധിച്ചപ്പോൾ വീട്ടുകാർ ഞെട്ടി, പരാതി പിൻവലിച്ചു
കോഴിക്കോട്: വീട്ടിൽ നിന്ന് ബിഎംഡബ്ല്യൂ കാർ ഉൾപ്പടെ മൂന്ന് വാഹനങ്ങൾ മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ബിഎംഡബ്ല്യു കാറും ഹാർലി ഡേവിഡ്സൺ ബൈക്കും ആക്ടിവ സ്കൂട്ടറും മോഷണം പോയത്. വീട്ടുകാരില്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ബന്ധുതന്നെയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയതോടെ വീട്ടുകാർ പരാതി പിൻവലിക്കുകയായിരുന്നു.
പുലർച്ചെ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് നശിപ്പിച്ച്, ലോക്കർ തുറന്ന് വാഹനങ്ങളുടെ താക്കോൽ എടുത്തായിരുന്നു മോഷണം. ഓട്ടമാറ്റിക് ഗേറ്റ് റിമോട്ട് ഉപയോഗിച്ചു തുറന്നാണു മോഷ്ടാക്കൾ അകത്തു കടന്നത്. വീട്ടിനകത്തായിരുന്നു ബൈക്ക്. മറ്റു 2 വാഹനങ്ങൾ പുറത്തും. മറ്റൊരു കാർ കൂടി ഇവിടെയുണ്ടായിരുന്നെങ്കിലും ഇത് തകരാറിലായതിനാൽ കൊണ്ടുപോയില്ല.
വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിൽ കുതിരയെ പരിപാലിക്കുന്ന അതിഥിത്തൊഴിലാളി ഉണ്ടായിരുന്നു. പുലർച്ചെ വീട്ടിൽ ഒരു വാഹനം വന്നതായി ഇയാൾ പറഞ്ഞു. പതിവായി വരുന്ന ബന്ധുക്കളാണെന്നു കരുതി പുറത്തു വന്നില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. അന്വേഷണത്തിൽ റോഡരികിലെ ക്യാമറയിൽ ബന്ധുവിന്‍റെ ചിത്രം കാണുകയായിരുന്നു. ഇതോടെ കുടുംബം പരാതി പിൻവലിക്കുകയായിരുന്നു.