
മാധവ് സുരേഷ്
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി നടുറോഡിൽ തർക്കം. ശാസ്തമംഗലത്തെ വച്ച് വാഹനം യു ടേൺ എടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി 11 മണിക്കാണ് തർക്കമുണ്ടായത്. മാധവ് സുരേഷ് വെള്ളയമ്പലത്തിലേക്കുള്ള യാത്രയിലായിരുന്നു. മാധവിന്‍റെ കാറിനു മുന്നിലേക്ക് വിനോദ് കൃഷ്ണ കാറെടുത്തതാണ് പ്രകോപനത്തിന് കാരണം.
ഇതോടെ ഇരുവരും നടുറോഡിൽ വാഹനം നിർത്തി പതിനഞ്ച് മിനിറ്റോളം തർക്കം നടത്തി. വിനോദ് കൃഷ്ണയാണ് പൊലീസിനെ വിിച്ചു വരുത്തിയത്. മാധവ് സുരേഷ് മദ്യപിച്ചിരുന്നതായി വിനോദ് കൃഷ്ണ ആരോപിച്ചതോടെ ഇരുവരെയും സ്റ്റേഷനിലെത്തിച്ചു.
ബ്രത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പാക്കുകയായിരുന്നു.