

എ.സി. തോമസ്, ലൊവേനി തോമസ്
കൊട്ടാരക്കര: വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപമുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടവരിൽ മലയാളികളും. വിക്ടറി ഗ്രൂപ്പ് ഉടമ എ.സി. തോമസും ഭാര‍്യ ലൊവേനി തോമസുമാണ് മരിച്ചത്.
ഇരുവരുടെയും മരണവിവരം സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ടിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ‍്യക്തമാക്കി. ബിസിനസുമായി ബന്ധപ്പെട്ട് ലഭിച്ച ടൂർ പാക്കേജിലാണ് തോമസും ഭാര‍്യയും ജൂലൈ 7ന് വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം.
ട്രെയിനിലൂടെ ചെന്നൈയിലെത്തിയ ശേഷം അവിടെ നിന്നും വിമാനമാർഗമാണ് വിയറ്റ്നാമിലെത്തിയത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്ക് പോവുകയായിരുന്ന സ്വകാര്യ കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാലു ജീവനക്കാരും അടക്കം 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കനത്ത കാറ്റിനെ തുടർന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ഇതോടെ എല്ലാ യാത്രക്കാരും ജീവനക്കാരും വെള്ളത്തിലേക്ക് വീണു. യാത്ര തുടങ്ങിയതിനു പിന്നാലെ തന്നെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. 15 പേരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ ആരോഗ‍്യനില ഗുരുതരമാണ്.