

കൊച്ചി: മുൻ കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിനെതിരേ വിജിലൻസ് അന്വേഷണം. എംഎൽഎയായിരുന്ന സമയത്ത് നടപ്പാക്കിയ സ്ലേറ്റ് വിദ‍്യാഭ‍്യാസ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷിക്കുക. മണ്ഡലത്തിലെ 11,000 കുട്ടികൾക്കു വേണ്ടി ധാരണാപത്രം ഒപ്പിട്ടിട്ടും പദ്ധതി യഥാർഥ‍്യമാക്കാതെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഇക്കാര‍്യം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജൈസൽ ജബ്ബാർ നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി.
കൊച്ചിൻ റിഫൈനറിയുമായി സഹകരിച്ചാണ് 1.90 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നത്. ആദ‍്യ ഘട്ടത്തിൽ 90 ലക്ഷവും രണ്ടാം ഘട്ടമായി ഒരു കോടി രൂപയും പദ്ധതിക്കായി ലഭിച്ചിരുന്നു.
ഇക്കാര‍്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി മുൻപ് വിജിലൻസ് ഡയറക്റ്റർക്ക് കത്തയച്ചുവെങ്കിലും മുൻ സർക്കാരിന്‍റെ കാലത്തുണ്ടായ രാഷ്ട്രീയ ഇടപെടലുകൾ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നുവെന്നാണ് ജൈസൽ പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസ് പരാതിക്കാരനായ ജൈസലിന്‍റെ മൊഴിയെടുത്തിട്ടുണ്ട്.