

മരിച്ച ഐശ്വര്യ, അറസ്റ്റിലായ സിന്ധുകുമാരി
വിഴിഞ്ഞം: ആത്മഹത്യയ്ക്ക് ശ്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു ശനിയാഴ്ച മരിച്ചു. യുവതികൾ മരിച്ച സംഭവത്തിൽ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി (53) മച്ചേലിലെ ബന്ധുവീട്ടിൽനിന്ന് അറസ്റ്റിലായി.
പ്രതിയെ റിമാൻഡ് ചെയ്തു.സിന്ധുകുമാരിക്ക് എതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചതായി എസ്എച്ച്ഒ അറിയിച്ചു. സിന്ധുവിന്റെ വീട്ടിൽനിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു. ഇവർക്കെതിരെ കോവളം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിനുൾപ്പെടെ 2 കേസുണ്ട്. മലയിൻകീഴ് സ്റ്റേഷനിൽ വഞ്ചനക്കുറ്റത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലായശേഷം തിരികെ നൽകിയില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുവച്ചശേഷമാണ് യുവതികൾ വിഷം കഴിച്ചത്. മുൻപ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധു യുവതികളെ പരിചയപ്പെട്ടു വിശ്വാസ്യത നേടിയെടുത്തു. ഇവർ ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയംവയ്ക്കാമെന്നു വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു പതിവ്. കമ്മിഷൻ യുവതികൾക്ക് നൽകിയിരുന്നു. ആദ്യ തവണ വാങ്ങിയ സ്വർണം തിരികെ നൽകി വിശ്വാസ്യത ഉറപ്പിച്ചു. പിന്നീട് തിരികെ നൽകിയില്ല. ഇതോടെയാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്.