

ശാലു പേയാട്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രാചാരണത്തിന്‍റെ ഭാഗമായി ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിനെ ചൊല്ലി വിവാദം. കാട്ടാക്കട ഐ.ബി. സതീഷ് എംഎൽഎയുടെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന പ്രചാരണ പുസ്തകത്തിൽ സ്വന്തം വീടിന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി ഗൃഹനാഥനും വ്ലോഗറുമായി ശാലു പേയാട് രംഗത്തെത്തിയതോടെയാണ് വിവാദമായത്.
താൻ 10 ലക്ഷം രൂപ ലോണെടുത്ത് പണിത വീടാണെന്നും ലൈഫ് പദ്ധതി വഴി ലഭിച്ചതല്ലെന്നും വ്ലോഹിലൂടെ ശാലു പറയുന്നു. റ്റുമെങ്കിൽ എംഎൽഎയും പാർട്ടിക്കാരും പിആർ ടീമും ചേർന്ന് പിരിവെടുത്ത് ലോണടച്ച് സഹായിക്കണമെന്നും വീഡിയോയിൽ ശാലു പറയുന്നു.
വീഡിയോ വൈറലായതോടെ മറുപടിയുമായി പ്രാദേശിക സിപിഎം നേതൃത്വം രംഗത്തെത്തി. ശാലുവിന്‍റെ അമ്മയും സഹോദരനും താമസിക്കുന്ന വീട് ലൈഫ് പദ്ധതിവഴി ലഭിച്ചതാണെന്നതിന്‍റെ തെളിവു സഹിതം നേതൃത്വം പുറത്തുവിട്ടു. മാത്രമല്ല, വീട് നൽകിയതിന് എംഎൽഎയ്ക്കും പഞ്ചായത്തിനും കേരള ഗവൺമെന്‍റിനുമെല്ലാം നന്ദി പറയുന്ന ശാലുവിന്‍റെ അമ്മയുടെ വീഡിയോ കൂടി സിപിഎം പ്രാദേശിക നേതൃത്വം പുറത്തു വിട്ടതോടെ ശാലുവിന്‍റെ വാദം പൊളിഞ്ഞു.
പിന്നാലെ പഞ്ചായത്തും സർക്കാരും കേന്ദ്ര സർക്കാരും ചേർന്നുള്ള പദ്ധതി വഴി ലഭിച്ച വീടാണെന്നും എംഎൽഎയുടെ പദ്ധതിയല്ലെന്നുമുള്ള പ്രതികരണവുമായി ശാലു വീണ്ടുമെത്തി. ലൈഫ് പദ്ധതി വഴി 4 ലക്ഷം രൂപയാണ് ലഭിച്ചതെന്നും 6 ലക്ഷം രൂപ കടമെടുത്ത് വാങ്ങി പണിത വീടാണിതെന്നും ശാലു പറയുന്നു.