മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; രക്ഷാപ്രവർത്തനത്തിന് 70 ഓളം പേർ

പരുക്കേറ്റ് ചികിത്സയിലുള്ളവരിൽ 2 പേരുടെ നില ഗുരുതരമാണ്

ബത്തേരി: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരമാണ്. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എൻഡിആർഎഫ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് 70 ഓളം പേരാണ് തെരച്ചിൽ നടത്തുന്നത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കാനാണ് ശ്രമം.

കൂടാതെ, മണ്ണടിയിലെ ജീവന്‍റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന 'മൂവ്മെന്‍റ് ലൊക്കേറ്റിങ് ക്യാമറകളും' രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്. മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ പുറത്തെത്തിക്കാനാണ് നീക്കം.

എത്രപേരെ കാണാതായിട്ടുണ്ടെന്ന് കണ്ടെത്താൻ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണ്. തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.

കനത്തമഴയും അപകടകരമായ സാഹചര്യവും കണക്കിലെടുത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‌ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com