

പോളിങ് ശതമാനത്തിലെ കുതിപ്പ് ആരെ തുണയ്ക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കൂടിയത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പോളിങ് ശതമാനം കൂടുമ്പോൾ ഭരണവിരുദ്ധവികാരം എന്ന് പൊതുവേ പറയാറുണ്ടെങ്കിലും അതിനും മുകളിൽ പോയാൽ എന്താവും എന്നതാണ് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നത്.
എസ്ഐആർ നടപടികളിലെ ശുദ്ധീകരണം മൂലം പോളിങ് ശതമാനം ഉയർന്നെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. പക്ഷേ എസ്ഐആർ നടപടിയിലൂടെ ലക്ഷകണക്കിന് വോട്ടർമാർ പുറത്തായിയെന്നതാണ് രസകരം. പിന്നെ എങ്ങനെയാണ് ഇത്രയും വോട്ടിങ് ശതമാനം കൂടിയത്. പോളിങ് കൂടിയത് മറ്റ് ചില രാഷ്ട്രകാരണങ്ങളാൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
കേരളത്തിൽ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 2 കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എത്ര വോട്ടർമാർ ഇത്തവണ കൂടുതലായി എത്തിയെന്നതാവും നിർണായകം. കന്നി വോട്ടർമാരുടെ സാന്നിധ്യമാണോയെന്നും മുന്നണികൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. പ്രവാസി വോട്ടർമാർ എത്താത്ത തെരഞ്ഞെടുപ്പ് ആയിട്ട് കൂടി വോട്ടിങിലെ പോളിങ് ശതമാനം രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രവചനാതീതമായ ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് കേരളം ആദ്യമായിട്ടാവും സാക്ഷ്യം വഹിക്കുന്നത്. മെയ് നാല് വരെ മുന്നണികളുടെ നെഞ്ചിടിപ്പ് കൂടും.