

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം പുലർത്തി; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി
representative image
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടരുന്നത് വഴി തന്‍റെ വ്യക്തി ജീവിതം തകർത്തുവെന്ന ഹർജിയിൽ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി. മരട് സ്വദേശിയുടെ ഹർജിയിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് 15 ലക്ഷം രൂപ നൽകാനാണ് കോടതി വിധിച്ചത്.
വിവാഹ സമയത്ത് വരന്‍റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ അതിന്‍റെ നിലവിലെ വിപണി മൂല്യമോ അല്ലെങ്കിൽ 6 ശതമാനം പലിശ സഹിതമോ ഭാര്യ തിരികെ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹർജിക്കാരന്‍റെയും യുവതിയും രണ്ടാം വിവാഹമാണിത്. വിവാഹ ശേഷവും മറ്റൊരാളുമായി ബന്ധം തുടർന്നു, വിവാഹത്തിന് മുൻപ് ഗർഭഛിദ്രം നടത്തിയ വിവരം മറച്ചുവച്ചു, വിവാഹ ശേഷവും ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹർജിക്കാരൻ മുന്നോട്ട് വയ്ക്കുന്നത്.
വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്‍റെ അന്തസ് തകർക്കൽ എന്നിവ കണക്കിലെടുത്താണ് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. എതിർ കക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും നഷ്ട പരിഹാരം നൽകുന്നതിൽ ബാധ്യസ്ഥരാക്കിയിട്ടുണ്ട്. വിവാഹ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരേ കോടതിയെ സമീപിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.