

ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന കേസ്; രണ്ടാംപ്രതിക്ക് ജീവപര്യന്തവും പിഴയും
കൊല്ലം: ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതിക്ക് ജീവപര്യന്തം തടവും 10 വർഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ഭർത്താവ് ഉൾപ്പെടെ 3 പേരേ കോടതി വെറുതെവിട്ടു. കടയ്ക്കൽ കുമ്മിൾ പുള്ളിപ്പച്ച തടത്തരികത്തുവീട്ടിൽ ഷാജഹാന്‍റെ ഭാര്യ റംലാബീവി(40)യെ മക്കളുടെ മുന്നിലിട്ടാണ് കുത്തി കൊലപ്പെടുത്തിയത്. ഈ കേസിലെ രണ്ടാംപ്രതിയായ ചടയമംഗലം പോരേടം ചരുവിള പുത്തൻ വീട്ടിൽ നവാസിനാണ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം കൂടി തടവുശിക്ഷ അനുവദിക്കണം. കേസിലെ ഒന്നാം പ്രതി ഷാജഹാൻ(60), മൂന്നാംപ്രതി ചടയമംഗലം മേയിൽ റാണി മൻസിലിൽ അജി(43), പുള്ളിപ്പച്ച സലീന മൻസിലിൽ ഷംസീർ(44) എന്നിവരെ കോടതി വെറുതെവിട്ടു.
2019 ഫെബ്രുവരി 24നായിരുന്നു സംഭവം. ഷാജഹാനുമായി പിണങ്ങി കഴിഞ്ഞിരുന്ന റംലാബീവിയും മക്കളും കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ തീർപ്പിനെ തുടർന്ന് ഷാജഹാന്‍റെ വീട്ടിൽ താമസം ആരംഭിച്ചത്. ഈ വീട്ടിൽ നിന്ന് റംലാബീവിയെയും കുട്ടിയെയും ഷാജഹാൻ പലതവണ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റംല ഇതിന് വഴങ്ങിയില്ല. ഇതേതുടർന്ന് ഷാജഹാൻ ഗൂഡാലോചന നടത്തി ഷംസീർ വഴി നവാസിന് ക്വട്ടേഷൻ നൽകുകയും ചെയ്തു. രാത്രിയോടെ ഷാജഹാന്‍റെ വീട്ടിലെത്തിയ നവാസും അജിയും റംലയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം വെട്ടുകയായിരുന്നു. കടയ്ക്കൽ ആശുപത്രിയിൽ കൊണ്ടുപോകുംവഴി റംലാബീവി മരിച്ചു. 36 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ തെളിവുകളുടെ അഭാവത്തിലാണ് മൂന്നുപ്രതികളെയും വെറുതെ വിട്ടത്.