

എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ വച്ചാണ് വിനോദിനിക്ക് സതീശന്‍റെ ഇടപെടലിലൂടെ കൃത്രിമക്കൈ വച്ചു നൽകിയത്
തിരുവനന്തപുരം: പാലക്കാട് പല്ലനശക്കാരി ഒൻപതുകാരി വിനോദിനി ഇന്നു സെൻട്രൽ സ്റ്റേഡിയത്തിലെത്തി, അമ്മ പ്രസീതയോടൊപ്പം. മറ്റൊന്നിനുമല്ല, തന്‍റെ പ്രിയപ്പെട്ട വിഡി സാറിനു പൂച്ചെണ്ടു സമർപ്പിക്കാനാണ് അദ്ദേഹം സമ്മാനിച്ച കൃത്രിമക്കൈയുമായി ആ കുരുന്നെത്തിയത്. മുഖ്യമന്ത്രിയായ തന്‍റെ വിഡി സാറിന് പൂച്ചെണ്ടും നൽകി രാഹുൽ ഗാന്ധിയെയും കണ്ടതിനു ശേഷമാണ് വിനോദിനി ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നു മടങ്ങിയത്.
വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെയാണ് അന്നത്തെ ആരോഗ്യ വകുപ്പിന്‍റെ ചികിത്സാപ്പിഴവു മൂലം ആ കുരുന്നിന്‍റെ വലം കൈ മുറിച്ചു മാറ്റേണ്ടി വന്നത്. വിനോദിനിയെക്കുറിച്ചുള്ള വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ ഇടപെട്ട് കൃത്രിമക്കൈ വച്ചു പിടിപ്പിക്കാനുള്ള ക്രമീകരണം അവൾക്കായി ഒരുക്കിക്കൊടുത്തു.
കൃത്രിമക്കൈയ്ക്ക് ആവശ്യമായ മുഴുവൻ തുകയും അന്നു പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനാണ് നൽകിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു. കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം കൃത്രിമക്കൈ വിദേശത്തു നിന്നും ഓർഡർ ചെയ്ത് എത്തിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചു പിടിപ്പിച്ചത്. തന്‍റെ വിഡി സാർ ഇന്നു മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ആ സന്തോഷാധിക്യത്തിലാണ് വിനോദിനിയും മാതാപിതാക്കളും. രാവിലെ തന്നെ വിനോദിനിയും മാതാവും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ വച്ചാണ് വിനോദിനിക്ക് സതീശന്‍റെ ഇടപെടലിലൂടെ കൃത്രിമക്കൈ വച്ചു നൽകിയത്. അന്ന് കൃത്രിമക്കൈ വച്ചു പിടിപ്പിച്ചതിനു പിന്നാലെ വിഡി സതീശൻ ആ കുരുന്നിനെ കാണാനെത്തിയിരുന്നു. അന്ന് ചോക്ലേറ്റും പാവക്കുട്ടിയും അവൾക്കു സമ്മാനിച്ചാണ് വിഡി മടങ്ങിയത്.