

ഭർത്താവിന് അസുഖം കൂടിയതിനാലാണ് പോയത്; ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി വനിതാ കണ്ടക്റ്റർ
file image
മൂന്നാർ: സർവീസ് പൂർത്തിയാക്കും മുൻപ് വഴിയിൽ ഇറങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി വനിതാ കണ്ടക്റ്റർ. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന്‍റെ ആരോഗ്യ നില മോശമായെന്ന് വിളിച്ച് അറിയിച്ചതോടെയാണ് താൻ ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്ന് ഇറങ്ങിയതെന്നാണ് വിശദീകരണം.
ശനിയാഴ്ച വൈകിട്ടാണ്, കോട്ടയം – മൂന്നാർ ബസിൽനിന്ന് ഡ്യൂട്ടി തീരാൻ അരമണിക്കൂർ ബാക്കിനിൽക്കെ കണ്ടക്ടർ ഇറങ്ങിപ്പോയത്. മൂന്നാർ ഡിപ്പോയിലേക്ക് പോവാനായി ചെകുത്താൻ മുക്കിൽ നിന്ന് മറ്റൊരു കണ്ടക്റ്റർ ബസിൽ കയറിയപ്പോൾ അയാളുടെ പക്കൽ പണവും മറ്റും ഏൽപ്പിച്ച ശേഷമാണ് വനിതാ കണ്ടക്റ്റർ അവിടെ ഇറങ്ങിയത്.
"വീണ് ഇടുപ്പെല്ല് പൊട്ടി അടിമാലി താലൂക്ക് ആശുപത്രിയിലാണു ഭർത്താവ്. അപ്പോൾ ഞാനിറങ്ങിയില്ല. അൽപനേരത്തിന് ശേഷം ഭർത്താവിന് സോഡിയം കുറഞ്ഞെന്നും തീരെ വയ്യെന്നും പറഞ്ഞ് മകൾ വിളിച്ചതോടെയാണ് ചെകുത്താൻ മുക്കിൽ ഇറങ്ങിയത്. പൈസ എണ്ണി തിട്ടപ്പെടുത്തിയശേഷം ഡ്യൂട്ടി ഏൽപിച്ചാണ് ഇറങ്ങിയത്. ഇറങ്ങിയതിനു പിന്നാലെ സ്റ്റേഷൻ മാസ്റ്റർ വിളിച്ചപ്പോൾ സാഹചര്യം വിശദീകരിച്ചിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ തനിക്കെതിരേ പരാതി എത്തിയിരുന്നു." വനിതാ കണ്ടക്റ്റർ പറഞ്ഞു.
തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് വിളിച്ച് പറയുമ്പോഴാണ് കണ്ടക്റ്റർ ഡ്യൂട്ടിക്കിടയിൽ ഇറങ്ങിപ്പോയ കാര്യം അറിയുന്നത്. ഉണ്ടായ കാര്യങ്ങൾ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൂന്നാർ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ കെ.ജി.സുരേഷ് പ്രതികരിച്ചു. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം നടത്തി വരികയാണ്.