

ഏഴാമത്തെ പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ
file image
തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മരിച്ച മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്‌മയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താ പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു. തുടർന്നാണ് ഇപ്പോൾ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശൂർ എടക്കഴിയൂർ സ്വദേശിയാണ് മരിച്ച മുഹ്സിന (37). ഇവരുടെ ഭർത്താവ് ഇബ്രാഹിം അക‍്യപങ്ചറിസ്റ്റാണ്. വീട്ടിൽ വച്ചായിരുന്നു പ്രസവം. മറ്റ് ആറ് പ്രസവങ്ങളും ആശുപത്രിയിൽ വച്ചായിരുന്നു. എന്നാൽ കുട്ടികൾക്ക് കുത്തിവയ്പ്പോ തുടർ ചികിത്സയോ നൽകിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ രണ്ടു കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഏഴാമത്തെ പ്രസവം. പ്രസവം കഴിഞ്ഞ് മൂന്നാം ദിനം തന്നെ നവജാത ശിശു മരണപ്പെട്ടു. പിന്നാലെ മുഹിസിനയും മരിക്കുകയായിരുന്നു.