'തൊപ്പി' കസ്റ്റഡിയിൽ; പൊലീസ് എത്തിയത് വാതിൽ ചവിട്ടിപ്പൊളിച്ച് (video)
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാ തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരേ കേസ് എടുത്തിരുന്നു.
വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന്‍റെ ലൈവ് വീഡിയോ തൊപ്പി യൂട്യൂബിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വളാഞ്ചേരി പെപ്പെ എന്ന ജെന്‍റ്സ് ഷോറൂമിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. പരിപാടിയിൽ അശ്ലീല പ്രയോഗങ്ങൾ നടത്തിയതും തെറിപ്പാട്ട് പാടിയതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയവുമായിരുന്നു. കൂടാതെ ഗതാഗതം തടസപ്പെടുത്തിയതിന്നും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. യൂട്യൂബിൽ 6 ലക്ഷത്തോളം ഫോളോവേഴ്സുള്ള തൊപ്പിയുടെ ആരാധകരിലേറെയും പതിനെട്ടു വയസിനു താഴെയുള്ളവരാണ്.
