

പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്
തിരുവനന്തപുരം: പ്രിയദർശിനി ബസിൽ കയറിയ പുരുഷ യാത്രക്കാർക്ക് സീറോ വാല്യു ടിക്കറ്റ് നൽകി തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ മൂന്നു കണ്ടക്റ്റർമാർക്ക് നോട്ടീസ് നൽകി കെഎസ്ആർടിസി. തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞാൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ജനപ്രിയ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
പ്രിയദർശിനി ബസിൽ കയറുന്ന പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് കൊടുത്ത് പണം തട്ടിച്ചതായാണ് പരാതി. ടിക്കറ്റിന്‍റെ പൈസ നൽകിയിട്ടും സീറോ ചാർജ് ടിക്കറ്റ് ആണ് നൽകിയതെന്ന് കാണിച്ച് യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്.
യാത്രക്കാരിൽ നിന്നു വാങ്ങിയ ടിക്കറ്റ് ചാർജ് ജീവനക്കാർ സ്വന്തം പോക്കറ്റിലാക്കിയെന്നാണ് ആരോപണം. നിലവിൽ പ്രിയദർശിനി പദ്ധതി പ്രകാരം വനിതാ യാത്രക്കാർക്ക് ഫീമെയിൽ എന്നും രേഖപ്പെടുത്തിയ സീറോ വാല്യു ടിക്കറ്റാണ് നൽകുന്നത്. വനിതകളുടെ യാത്രാ ചാർജ് സർക്കാർ പിന്നീട് കെഎസ്ആർടിസിക്ക് നൽകും.