ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര

ചക്കുളത്തുകാവ് തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്

റോഡിന്റെ ഇരുവശങ്ങളിലും നിലവിളക്ക് കത്തിച്ചും അലങ്കാര ദീപങ്ങൾ ചാർത്തിയും സ്ത്രീഭക്തർ താലപ്പൊലി ഏന്തിയുമാണ് തിരുവാഭരണ ഘോഷയാത്രയെ വരവേറ്റത്
Published on

അമ്പലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്. കൊട്ടും കുരവയും വാദ്യോപകരണങ്ങളുടേയും അകമ്പടിയോടെ ദേവിക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

കാവുംഭാഗം തിരു-എറങ്കാവ് ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തിരുവാഭരണ ഘേഷയാത്രയ്ക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഘോഷയാത്ര കടന്നുപോയ ഭാഗത്തെ ക്ഷേത്രത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. റോഡിന്റെ ഇരുവശങ്ങളിലും നിലവിളക്ക് കത്തിച്ചും അലങ്കാര ദീപങ്ങൾ ചാർത്തിയും സ്ത്രീഭക്തർ താലപ്പൊലി ഏന്തിയുമാണ് തിരുവാഭരണ ഘോഷയാത്രയെ വരവേറ്റത്.

കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന തീരുവാഭരണ ഘോഷയാത്രയിൽ ക്ഷേത്ര മുഖ്യകാര്യദർശിമാരായ സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം ദേവിക്ക് തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധന നടന്നു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.

ഘോഷയാത്രയും തുടർന്ന് നടന്ന ചടങ്ങുകൾക്കും മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ നേത്യത്വം നൽകി. സമാപന ദിവസമായ ഇന്ന് ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ചക്കരകുളത്തിൽ ആറാട്ടും, മഞ്ഞനിരാട്ടും നടക്കും. തുടർന്ന് നടക്കുന്ന കൊടിയിറക്കോടെ ഈ വർഷത്തെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് സമാനം കുറിക്കും.

logo
Metro Vaartha
www.metrovaartha.com