

സലോഷ്
ഇരിഞ്ഞാലക്കുട: ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വച്ച് ബിജെപി നേതാവിനെ കുത്തി പരുക്കേല്പിച്ച കാപ്പ കേസ് പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റൗഡിയായ നടവരമ്പ് ഡോക്റ്റർപടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) ആണ് പിടിയിലായത്.
സുരേഷ്
ബിജെപി പ്രാദേശിക നേതാവായ നടവരമ്പ് കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60) എന്നയാൾക്കാണ് കുത്തേറ്റത്. വ്യാഴാഴ്ച്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വച്ച് പ്രതിയായ സലോഷ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിന്‍റെ വയറ്റിൽ കുത്തുകയായിരുന്നു.
2024ൽ കാപ്പ നിയമ പ്രകാരം 6 മാസവും, 2025ൽ കാപ്പ നിയമ പ്രകാരം 6 മാസവും നാടു കടത്തിയതും, 2026ൽ കാപ്പ പ്രകാരം ജയിലിൽ അടക്കാനുള്ള നടപടി നടന്നു വരുന്നതുമായ, ഇരിങ്ങാലക്കുട, കാട്ടൂർ, പൊലീസ് സ്റ്റേഷനുകളിലായി 5 വധശ്രമ കേസിലും രണ്ട് അടിപിടി കേസിലും കഞ്ചാവ് ഉപയോഗിച്ച ഒരു കേസടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയുമാണ് സലോഷ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്റ്ററും സംഘവുമാണ് പ്രതിയെ പിടികൂടിയത്.