
കുട്ടമ്പുഴയിലെ സി പി എം പഞ്ചായത്ത് അംഗം കോൺഗ്രസിൽ ചേർന്നു
കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ സിപിഎമ്മിന്‍റെ ആറാം വാർഡ് മെമ്പർ(കല്ലേലി മേട്) ഗോപി ബദറൻ കോൺഗ്രസ്സിൽ ചേർന്നു, ആദിവാസി ജനങ്ങളോടുള്ള എംഎൽഎയുടെയും, സിപിഎമ്മിന്‍റെയും, അവഗണനയ്ക്കെതിരെയാണ് 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു ഗോപി കോൺഗ്രസിൽ ചേർന്നത്. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ കയ്യിൽ നിന്നും പാർട്ടി മെമ്പർഷിപ്പ് ഗോപി ബദറൻ സ്വീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പഞ്ചായത്ത് ഓഫീസിനു മുൻപിൽ മെമ്പറും മണ്ഡലം പ്രസിഡണ്ടുമായ ജോഷി പൊട്ടക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കാന്തിവള്ളക്കയ്യൻ വൈസ് പ്രസിഡന്‍റ് സൽമപരീത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. എ സിബി,ഇ. സി റോയ് പഞ്ചായത്ത് മെമ്പർമാരായ എൽദോസ് ബേബി, കെ. എസ് സനൂപ്, മേരി കുര്യാക്കോസ്, ബിൻസി മോഹനൻ രേഖ രാജു, കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, മുരളി കുട്ടമ്പുഴ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.കുട്ടമ്പുഴ പഞ്ചായത്തിൽ 17 മെമ്പർമാരാണ് നിലവിലുള്ളത്. 10 യുഡിഎഫ് മെമ്പർമാരും 7 എൽഡിഎഫ് മെമ്പർമാരും. ആദിവാസി വിഭാഗത്തിൽപ്പെട്ട മെമ്പറാണ് ആറാം വാർഡ് ആയ കല്ലേലിമേട്ടിലെ തലവെച്ചപാറ സങ്കേതത്തിലെ ഗോപി ബദറൻ.
തലവച്ചപാറ, കുഞ്ചിപ്പാറ, തേര, വാരിയം എന്നീ ആദിവാസി സങ്കേതങ്ങൾ ആറാം വാർഡിൽ ഉണ്ട്. ഇവിടേക്കുള്ള പാലം പണിയണമെന്ന് കോടതിയുടെ ഉത്തരവുണ്ടായിട്ടും നാളിതുവരെയും പിണറായി സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലയെന്ന് ഗോപി പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്കുള്ള സർക്കാരിന്‍റെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിലുള്ള അമർഷവും ഗോപി സൂചിപ്പിച്ചു.ഇതിലെല്ലാം പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവേശനം.