മട്ടാഞ്ചേരി: കൊച്ചി ടൂറിസം കേന്ദ്രത്തിലെ ചെറുകിട കടകളായ സ്മാർട്ട് കിയോസ്കിന്‍റെ കൈമാറ്റം നീളുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമിച്ച ചെറുകിട കടകളാണ് (കിയോസ്കൂകൾ) കൈമാറ്റം കാത്ത് കിടക്കുന്നത്. കൊച്ചി നഗരസഭയാണ് കടകൾ അർഹതപ്പെട്ടവർക്ക് കൈമാറേണ്ടത്. എന്നാൽ, അതിനുള്ള രൂപരേഖ തയാറാക്കാത്തതും സാങ്കേതിക തടസങ്ങളുമാണ് കൈമാറ്റത്തിലെ കാല താമസത്തിനു കാരണം.
മാസങ്ങളായി അടച്ചിട്ടിരിക്കുന്ന കടകൾക്കു മുന്നിലാണിപ്പോൾ ചെറുകിട കച്ചവടക്കാർ വിൽപ്പന നടത്തുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലായി 36 ഓളം കിയോസ്കുകളാണ് തയാറായിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ഒരു കിയോസ്കിനു ചെലവ് കണക്കാക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായ ചെറുകടകൾ സിഎസ്എംഎൽ നഗരസഭയ്ക്ക് കൈമാറും. അർഹതപ്പെട്ടവരുടെ പട്ടിക നഗരസഭാധികൃതർ തയാറാക്കും.
നിലവിലുള്ള വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് സിറ്റി കിയോസ്ക് പദ്ധതി തയാറാക്കിയത്. ഇവ കൈമാറിയ ശേഷം വിവിധ കേന്ദ്രങ്ങളിൽ അനധികൃത കച്ചവടങ്ങളും തെരുവോര വിൽപ്പനക്കാരെയും ഒഴിപ്പിക്കുകയാണ് ദീർഘകാല ലക്ഷ്യം. ഫെബ്രുവരിയിൽ സ്മാർട്ട് കിയോസ്ക് നിർമാണം പൂർത്തിയായെങ്കിലും കൈമാറ്റം നടക്കാത്തതിനാൽ പദ്ധതി ഇപ്പോഴും പാതിവഴിയാണ്.