

പുഴയിൽ ഒഴുകിപ്പോയ നാലര പവന്‍റെ സ്വർണമാല ഒരു മാസത്തിനു ശേഷം ഉടമസ്ഥന്‍റെ കൈയിലേക്ക്
കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. അതിരപ്പിള്ളി സ്വദേശി എം.ജി. ഷാജിയാണ് പുഴയിൽ നിന്ന് കിട്ടിയ സ്വർണമാല തിരികെ നൽകി സത്യസന്ധത തെളിയിച്ചത്. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിധ്യത്തിലാണ് മാല കൈമാറിയത്. ഒരു മാസം മുമ്പാണ് പള്ളിക്കര സ്വദേശി കെ.ജി. അനിൽകുമാറിന്‍റെ നാലര പവൻ തൂക്കം വരുന്ന സ്വർണമാല കുട്ടംപുഴ പുഴയിൽ നഷ്ടമാകുന്നത്. ഏറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും കുടുംബം ഉപേക്ഷിച്ചിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം ഷാജിക്ക് പുഴയിൽ നിന്ന് മാല ലഭിച്ചു. സ്വർണാഭരണം കിട്ടിയ വിവരം മറച്ചുവെക്കാതെ ഉടമയെ കണ്ടെത്താനുള്ള ശ്രമമാണ് ഷാജി നടത്തിയത്. അന്വേഷണത്തിനൊടുവിൽ മാലയുടെ ഉടമ അനിൽകുമാറാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് മന്ത്രി ഷിബു ബേബി ജോണിന്‍റെയും, ഷിബു തെക്കുംപുറം എംഎൽഎ യുടെയും സാന്നിധ്യത്തിൽ മാല ഉടമയ്ക്ക് കൈമാറി. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണാഭരണം തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് അനിൽകുമാറും കുടുംബവും. മാലതിരികെ ലഭിച്ചതിൽ അതിയായ നന്ദിയുണ്ടെന്നും അനിൽ കുമാർ പറഞ്ഞു.
ഇതു പോലെ മുമ്പ് മൂന്ന് പ്രാവശ്യം സ്വർണമാല കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും, മന്ത്രിയുടെയും എം എൽ .എ യുടെയും സാന്നിധ്യത്തിൽ ഉടമക്ക് മാല കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഷാജി പറഞ്ഞു.