

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും.നാമ നിർദേശ പത്രിക സെപ്റ്റംബർ മൂന്നു മുതൽ 10 വരെ സമർപ്പിക്കാം. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11 ന് നടത്തും.സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്. ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്നാണ്.തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29 നകം സമർപ്പിക്കണം.
രണ്ട് കോർപ്പറേഷൻ വാർഡുകൾ ( എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ ജില്ല, പാലക്കാട് ജില്ല, കണ്ണൂർ ജില്ല ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ( തിരുവനന്തപുരം, കോട്ടയം, പാലക്കാട് ) ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ,23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മരണം, രാജി അല്ലെങ്കിൽ അയോഗ്യത എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള കാരണം.