
മട്ടാഞ്ചേരി: ദിവസേന നൂറു കണക്കിനു വിനോദസഞ്ചാരികൾ എത്തുന്ന അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ഫോർട്ട് കൊച്ചി കടപ്പുറം ഇരുട്ടിലായിട്ട് ഒരു മാസം പിന്നിട്ടിട്ടും പരിഹാര നടപടിയില്ല. കൂടുതൽ സഞ്ചാരികൾ എത്തുന്ന സൗത്ത് കടപ്പുറത്തെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ ഈ ഭാഗം സന്ധ്യ മയങ്ങിയാൽ കൂരിരുട്ടിലാണ്.
കെ.ജെ. മാക്സി എംഎൽഎയുടെ ആസ്ഥി വികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് കഴിഞ്ഞ ഒരു മാസമായി കത്താതായിട്ട്. കടപ്പുറത്തെ മറ്റ് വഴി വിളക്കുകളും ഇടയ്ക്ക് വന്നും പോയി കൊണ്ടിരിക്കുന്ന അവസ്ഥയാണെന്ന് വിനോദത്തിനായി എത്തുന്നവരും കച്ചവടക്കാരും പറയുന്നു.
കടപ്പുറത്ത് ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. പെരുമ്പാമ്പ് മുതൽ ഉഗ്ര വിഷമുള്ള അണലി വരെ കടപ്പുറത്തുണ്ടെന്നാണ് പറയുന്നത്. കടപ്പുറത്തെ കല്ലുകൾക്കിടയിലും പായലുകൾക്കിടയിലും പാമ്പുകളുണ്ട്. ഇവ പലപ്പോഴും നടപ്പാതയിലും മറ്റും എത്തുന്നത് പതിവാണ്. സന്ധ്യ മയങ്ങുമ്പോഴാണ് പാമ്പുകൾ നടപ്പാതയിലും മറ്റും എത്തുന്നത്. ഇരുട്ടായതിനാൽ ഇവയെ കാണാൻ കഴിയാത്ത സാഹചര്യമാണ്. സ്ത്രീകളും കുട്ടികളും ഉൾപെടെ എത്തുന്ന ഇവിടെ പാമ്പ് കടി ഏൽക്കാത്ത രക്ഷപ്പെടുന്നതും ഭാഗ്യം കൊണ്ട് മാത്രമാണ്.
സന്ധ്യ മയങ്ങിയാൽ സൗത്ത് കടപ്പുറത്ത് വെളിച്ചം ലഭിക്കുവാനുള്ള ഏക മാർഗം കപ്പലണ്ടി, ഐസ്ക്രീം കച്ചവടക്കാരുടെ വണ്ടികളിൽ നിന്നുള്ള വെളിച്ചമാണ്.