

യുഎൻഎ അംഗങ്ങൾ അങ്കമാലി ടൗണിൽ പ്രതിഷേധറാലി നടത്തിയപ്പോൾ
അങ്കമാലി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി (യുഎൻഎ) അഫിലിയേറ്റ് ചെയ്‌ത നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് മൂന്നാം ദിവസമായ ചൊവ്വാഴ്ചയും ഒത്തുതീർപ്പാവാതെ വന്നതോടെ സ്വകാര്യ ആശുപത്രികൾ ദുരിതപൂർണമായ സാഹചര്യങ്ങൾ നേരിടുന്നു. ആശുപത്രികളിലെ പ്രധാന വകുപ്പുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുകയും രോഗികൾ ദുരിതത്തിലാവുകയും ചെയ്തു. എമർജൻസി കെയർ, ക്രിട്ടിക്കൽ കെയർ, നവജാത ശിശു പരിചരണം തുടങ്ങിയ വകുപ്പുകളിലെ സേവനങ്ങൾ പൂർണമായും തടസപ്പെട്ടു. ഡോക്റ്റർമാർ തങ്ങളുടെ നിസഹായത പ്രകടിപ്പിക്കുകയും സാഹചര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലുള്ളവ ഒഴികെയുള്ള ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങലായി മെച്ചപ്പെട്ട ശമ്പള പാക്കേജും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് യുഎൻഎ പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു. പഠനവായ്പ തിരിച്ചടക്കാനുള്ള ശമ്പളം പോലും കിട്ടുന്നില്ലെന്ന് നഴ്സ്മാർ ആരോപിച്ചു. മാർച്ച് 4 നാണ് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്ന ആവശ്യവുമായി പണിമുടക്ക് ആരംഭിച്ചത്.
തുടർന്ന് സംസ്ഥാന സർക്കാർ അടിസ്ഥാന ശമ്പള ഘടന പരിഷ്കരിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ ചില മാനേജ്‌മെന്‍റുകൾ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് മാർച്ച് 9 ന് യുഎൻഎ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച യുഎൻഎ അംഗങ്ങൾ അങ്കമാലി ടൗണിൽ പ്രതിഷേധറാലി നടത്തി.