

കോതമംഗലം: പിണ്ടിമന കുളങ്ങാട്ടുകുഴിയിൽ കഴിഞ്ഞ ദിവസം പശുവിനെ ആക്രമിച്ച് കൊന്നത് കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കുളങ്ങാട്ടുകുഴി ഭാഗത്ത് കുഴിമാടക്കാലായിൽ ചാക്കോയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് കൊന്നത്. എന്നാൽ ഇത് കടുവയാണോയെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
ഇതേത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിരുന്നു. ശനിയാഴ്ച്ച വൈകിട്ടോടെ ചത്ത പശുവിന്‍റെ മാംസം ഭക്ഷിക്കാൻ വീണ്ടും എത്തിയ കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെയാണ് ആക്രമിച്ചത് കടുവ തന്നെയെന്ന് സ്ഥിരീകരിച്ചത്.
കുളങ്ങാട്ടുകുഴി പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി കോട്ടപ്പാറ വനത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ പശുവിനെ മേയാൻ വിട്ടതാണ്. വൈകിട്ട് പശുവിനെ കാണാതെ വന്നപ്പോൾ വീട്ടുകാർ നടത്തിയ തി രച്ചിലിലാണ് മരത്തിന് സമീപം പശുവിന്‍റെ ജഡം കിടക്കുന്നത് കണ്ടത്. പശുവിൻ്റെ കഴുത്തിൽ വട്ടക്കയറും കെട്ടിയിടാനുള്ള കയറും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.