
നേര്യമംഗലം-ഇഞ്ചത്തൊട്ടി റോഡിൽ പരിഭ്രാന്തി പരത്തി കാട്ടുപോത്ത്
കോതമംഗലം: കാട്ടാനക്ക് പിന്നാലെ ഇഞ്ചത്തൊട്ടി ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി വീണ്ടും കാട്ടു പോത്ത്. മറയൂർ, കാന്തല്ലൂർ വനമേഖലയിൽ സാധാരണയായി കണ്ടുവരുന്ന കാട്ടുപോത്തിനെ ഇഞ്ചത്തൊട്ടി, കമ്പിലൈൻ ഭാഗത്താണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുപോത്ത് ഇഞ്ചത്തൊട്ടി മെഴുക്കുമാലി ഭാഗത്തും കമ്പിലൈൻ ഭാഗത്തും നിലയുറപ്പിച്ചിരുന്നു. ഇഞ്ചത്തൊട്ടി റോഡിൽ കൂടി നിരവധിയാളുകൾ കാൽനടയായും ഇരുചക്ര വാഹനത്തിലും സഞ്ചരിക്കുന്നുണ്ട്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരുടെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തുവെങ്കിലും മറ്റൊരു വാഹനത്തിന്‍റെ ഹോണടി ശബ്ദം കേട്ട്തിരിഞ്ഞതുമൂലം ബൈക്ക് യാത്രികർ രക്ഷപ്പെട്ടു.
അക്രമകാരിയായ പോത്തിനെ നിരീക്ഷിക്കാൻ ഇഞ്ചത്തൊട്ടി ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോ ഷ് ജി.ജി. യുടെ നേതൃത്വത്തിലുള്ള വനപാലകസംഘം രാത്രിയിൽ ഈ പ്രദേശങ്ങളിൽ പട്രോളിങ് നടത്തുകയാണ്. ഇഞ്ചത്തൊട്ടി റോഡിൽ കൂടി സഞ്ചരിക്കുന്നവർ കൊച്ചി - മൂന്നാർ ദേശീയപാതയിൽ നിന്നും മെഴുക്കുമാലി കയറ്റം വരെ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു