

തട്ടേക്കാടിൽ കെഎസ്ഇബി ജീവനക്കാരൻ കാട്ടാനയുടെ മുന്നിൽപ്പെട്ടു; സ്കൂട്ടർ കാട്ടാന ചവിട്ടിത്തെറിപ്പിച്ചു
കോതമംഗലം: കെഎസ്ഇബി ജീവനക്കാരൻ കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുത രക്ഷപ്പെടൽ. തിങ്കൾ രാത്രി 8 ന് കുട്ടംപുഴയിൽനിന്ന് കോതമംഗലത്തേക്ക് സ്‌കൂട്ടറിൽ ജോലിക്കു വന്ന കെഎസ്ഇബി ജീവനക്കാരനാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന സ്കൂട്ടർ ചവിട്ടിത്തെറിപ്പിച്ച് നശിപ്പിച്ചു.
കോതമംഗലത്ത് കെഎസ്ഇബി ഓവർസിയറായ കുട്ടംപുഴ ചിറങ്ങര ജിജോ ആണ് ആനയുടെ മുന്നിൽനിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. പുന്നേക്കാട്-തട്ടേക്കാട് റോഡിലെ മാവിൻചുവട് ഭാഗത്തുവച്ച് ആന റോഡ് കുറുകെ കടക്കുകയായിരുന്നു. ആനയെ കണ്ട് ജിജോ സ്‌കൂട്ടർ വെട്ടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആന ജിജോക്ക് നേരെ പാഞ്ഞടുക്കുമെന്ന് കണ്ട് സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ജിജോ ഓടി മാറുന്നതിനിടെ ആന സ്‌കൂട്ടർ ചവിട്ടിത്തെറിപ്പിച്ചു. സംഭവം കണ്ട് മാവിൻചുവട് ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആന വാച്ചർമാരായ ജോളി ഐസക്കും ഷിബുവും പാഞ്ഞെത്തി ജിജോയെ രക്ഷപ്പെടുത്തുകയായിരുന്നു. മാവിൻചുവട് ഭാഗത്ത് ആന നിരീക്ഷണത്തിന് മരത്തിന് മുകളിൽ ഏറുമാടം കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അവിടെ നിന്നാണ് വാച്ചർമാർ ഒച്ചവെച്ച് ആനയെ തുരത്തിയത്. ഇവർ കൃത്യ സമയത്ത് എത്തിയത് ഭാഗ്യമായി.
ഇരുവരും ജീവൻ പണയം വച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം നാല് കൊമ്പനാനകളെ പ്ലാന്റേഷനിൽ നിന്നും പ്രത്യേക ഡ്രൈവിലൂടെ പെരിയാർ കടത്തി തട്ടേക്കാട് വനത്തിലേക്ക് തുരത്തിയിരുന്നു. ഇതിന് പിറ്റേന്ന് പ്ലാന്റേഷനിൽ എത്തിയ മുറിവാലൻ കൊമ്പനാണ് സ്കൂട്ടർ യാത്രികന് നേരെ ആക്രമണം കാട്ടിയത്.
കോതമംഗലം റെയ്‌ഞ്ച് ഓഫിസർ ആർ. സഞ്ജീവ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കുകയും ആനകളെ തുരത്താനും ശ്രമം നടത്തുന്നുണ്ട്.