

കിണറ്റിൽ വീണ ആന
കോതമംഗലം:കുട്ടമ്പുഴിയിൽ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപെടുത്തി. കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് അലിയാരുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാട്ടാനയുടെ ആരോഗ്യനില മോശമായിരുന്നതിനാൽ മയക്കുവെടിവയ്ക്കുന്നത് ഒഴിവാക്കി. പകരം ജെസിബി ഉപയോഗിച്ച് സുരക്ഷിതമായി കിണറ്റിൽ നിന്ന് പുറത്തെടുത്തശേഷം വനത്തിലേക്ക് അയച്ചു.
വരും ദിവസങ്ങളിൽ ഡ്രോൺ സംവിധാനവും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിരീക്ഷണവും വഴി 24 മണിക്കൂറും കാട്ടാനയുടെ സഞ്ചാരം നിരീക്ഷിക്കും. ഇതിനായി നാല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോറസ്റ്റ് വാച്ചർമാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. ഇനിയും കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെങ്കിൽ മയക്കുവെടിവെച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കിണറിന് സംഭവിച്ച നാശനഷ്ടം വിലയിരുത്തി അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, പ്രദേശത്ത് വന്യമൃഗ ശല്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി ഫെൻസിംഗ് നിർമ്മിക്കാൻ തീരുമാനിച്ചു. രക്ഷാപ്രവർത്തനത്തിന് ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാർ അടക്കമുള്ള ജനപ്രതിനിധികൾ , വനംവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
ചിത്രം :കൂവപ്പാറയിൽ കിണറ്റിൽ വീണ കാട്ടാനയെ കരക്ക് കയറ്റുന്നു