നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യ ചർച്ചാവേദിയായ അക്ഷര സന്ധ്യയിൽ രവി തൊടുപുഴ രചിച്ച ബോംബെ പ്രവാസത്തിന്റെ നാൾവഴിയിൽ എന്ന പുസ്തകം ചർച്ച ചെയ്തു. പ്രശസ്ത വിവർത്തകനും എഴുത്തുകാരനുമായ അൻസർ അലി പുസ്തകത്തെ പരിചയപ്പെടുത്തി. ബോംബെയിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും, ഈ നഗരവുമായുള്ള മലയാളികളുടെ ആത്മബന്ധങ്ങളും, അവരുടെ ജീവിത പ്രതിസന്ധികളുമൊക്കെ സമന്വയിക്കുന്ന വേറിട്ടൊരു കാഴ്ചയാണ് പുസ്തകം പങ്കുവയ്ക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് എഴുത്തുകാരനായ കണക്കൂർ ആർ സുരേഷ് കുമാർ, പിആർ സഞ്ജയ്, രുഗ്മിണി സാഗർ, കെ.കെ മോഹൻദാസ്, അഡ്വ: സുഭാഷ് കൃഷ്ണ, അച്ചുതൻ, ശശികുമാർ, പ്രഭ, കെ.ടി നായർ, സേവ്യർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബോംബെ പ്രവാസത്തിന്റെ നാൾവഴിയിൽ എന്ന നോവൽ രൂപപ്പെട്ട സാഹചര്യവും, അതിൽ ഒപ്പം നിന്ന സൗഹൃദങ്ങളെക്കുറിച്ചും മറുപടി പ്രസംഗത്തിൽ രവി തൊടുപുഴ സൂചിപ്പിച്ചു.
സമാജം പ്രസിഡന്‍റ് കെ. എ കുറുപ്പ് അധ്യക്ഷനായിരുന്ന ചർച്ചയിൽ ജോയിന്‍റ് സെക്രട്ടറി അനിൽ പരുമല സ്വാഗതം പറഞ്ഞു.
മുംബൈയിലെ എഴുത്തുകാരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് അക്ഷരസന്ധ്യയുടെ ലക്ഷ്യങ്ങളിൽ പ്രധാനമായുള്ളതെന്ന് നന്ദി പ്രകാശനത്തിൽ കൺവീനർ എം.പി.ആർ പണിക്കർ അഭിപ്രായപ്പെട്ടു. അത്തരം നിരവധി എഴുത്തുകാർക്ക് അക്ഷരസന്ധ്യ വേദിയൊരുക്കിയിട്ടുണ്ടെന്നും കൺവീനർ പറഞ്ഞു.