

200 വർഷത്തിനു ശേഷം വീട്ടിൽ പെൺകുഞ്ഞ് പിറന്നു; രഥത്തിൽ വരവേറ്റ് കുടുംബം
ബീഡ്: അഞ്ച് തലമുറയ്ക്കു ശേഷം വീട്ടിൽ ആദ്യമായി പെൺകുഞ്ഞ് പിറന്നത് ആഘോഷമാക്കി കുടുംബാംഗങ്ങൾ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പർലിയിലുള്ള ഡാഹിഫെയിൽ കുടുംബത്തിലാണ് പെൺകുഞ്ഞ് പിറന്നത്. ഗാർഗി എന്നു പേരിട്ട കുഞ്ഞിനെയും അമ്മയയും ആശുപത്രിയിൽ നിന്ന് ഘോഷയാത്രയോടെയാണ് വീട്ടിലെത്തിയത്.
കുട്ടിക്കും അമ്മയ്ക്കും ഇരിക്കാനായി പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു രഥവും അകമ്പടിയായി മേളവും ഒരുക്കിയിരുന്നു. നാട്ടുകാരും ആഘോഷത്തിൽ പങ്കാളികളായി. ഡാഹിഫെയിൽ കുടുംബത്തിൽ 200 വർഷത്തിനു ശേഷമാണ് ഒരു പെൺകുഞ്ഞ് പിറക്കുന്നത്.
സൗഭാഗ്യവതി കൽപന ഋഷികേശ് ഡാഹിഫെയിൽ ആണ് കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിൽ ഒരു മകൾ പിറക്കുന്നത് സൗഭാഗ്യമാണെന്ന് കുഞ്ഞിന്‍റെ മുത്തച്ഛനായ ലിംബാജി പറയുന്നു. കുറേ വർഷങ്ങളായി പെൺമക്കൾ ഇല്ലാത്തതിന്‍റെ വിഷമത്തിലായിരുന്നു തങ്ങൾ. ഇപ്പോഴത് മാറിയെന്നു ലിംബാജി.