

മുംബൈ: 5 സംസ്ഥാനങ്ങളിലേക്കായി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ മുംബൈ പൊലീസ് പിടികൂടി. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് റാക്കറ്റിനെയാണ് ആന്റി നാർക്കോട്ടിക് സെൽ (എഎൻസി) പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു.
തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ 5 സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കൃഷി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബോയ്‌സർ സ്വദേശിയായ കിംഗ്‌പിൻ ലക്ഷ്മികാന്ത് പ്രധാനും മറ്റ് 4 പേരും അറസ്റ്റിലായതായി പോലീസ് പറഞ്ഞു. 3.9 കോടി രൂപ വിലമതിക്കുന്ന 1800 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
മുംബൈയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ ഇയാൾ കഴിഞ്ഞ 3 വർഷമായി ഒഡീഷയുടെയും മധ്യപ്രദേശിന്റെയും അതിർത്തിയിലുള്ള വിദൂര വനങ്ങളിൽ ആദിവാസികളുടെ സഹായത്തോടെ കഞ്ചാവ് വളർത്തുകയായിരുന്നുവെന്ന് ഡിസിപി പ്രകാശ് ജാദവ് പറഞ്ഞു.
വിക്രോളിയിൽ വെച്ച് പോലീസിനെ കണ്ട് അതി വേഗത്തിൽ പോകാൻ ശ്രമിച്ച ടെമ്പോ തടഞ്ഞുനിർത്തി ചോദ്യം ചെയ്തവേളയിലാണ് 1,800 കിലോ കഞ്ചാവ് കണ്ടെടുത്തത്.ആകാശ് യാദവ്, ദിനേശ് സരോജ് എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ നടത്തിയ അന്വേഷണം പ്രധാന പ്രതി പ്രധാനിൽ എത്തുകയായിരുന്നു. പിന്നീടാണ് പ്രധാനിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്അതേസമയം മുംബൈ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി കഴിഞ്ഞ 3 വർഷത്തിനിടെ ചുമത്തിയ 5 മയക്കുമരുന്ന് കേസുകളിലെങ്കിലും പ്രധാൻ പ്രതിയാണെന്ന് പൊലീസ് കൂട്ടിചേർത്തു.