താനെ: താനെയിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. ലബീബയെ കൊലപ്പെടുത്തിയ കേസിൽ ജാഹിദ് ഷെയ്ഖ് (38), ഭാര്യ നൂറമി (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിലെ മുംബ്രായിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.
തുടക്കത്തിൽ, കുട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ അവർ നിഷേധിച്ചു.എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലിൽ തങ്ങൾ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിൽ കുഴിച്ചിട്ടതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.പൊലീസിനൊരു അജ്ഞാതന്‍റെ കത്തിലൂടെയാണ് ഇതിനെ കുറിച്ച് സൂചന ലഭിച്ചതെന്നാണ് വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതി ക്രൂരമായ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പിന്നീട് പൊലീസ് ശ്മശാനത്തിലെത്തി മൃതദേഹം പുറത്തെടുത്തു.
മാർച്ച് 18 ന് നടന്ന കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ദമ്പതികളെ ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഏപ്രിൽ 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി ഇൻസ്‌പെക്ടർ (ക്രൈം) എസ് എ പറഞ്ഞു.