
നാഗ്പുർ: മുംബൈ, പുനെ, സോലാപൂർ, കോലാപൂർ എന്നിവിടങ്ങൾക്കു പുറമേ നാഗ്പുരിലും ഗില്ലിൻ-ബാരി സിൻഡ്രോം (ജിബിഎസ് രോഗം) റിപ്പോർട്ട് ചെയ്യപ്പെട്ടു. നാഗ്പൂരിൽ ആറ് ജിബിഎസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് രോഗികളെ വീതം സർക്കാർ മെഡിക്കൽ കോളേജിലും മയോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ, 19 വയസ്സുള്ള ഒരു രോഗി നേരിയ രോഗലക്ഷണങ്ങളാൽ ജനറൽ വാർഡിൽ ചികിത്സയിലാണ്, അതേസമയം ഗുരുതരാവസ്ഥയിലുള്ള 8 വയസ്സുള്ള കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ 37 കാരനായ രോഗി വെന്‍റിലേറ്ററിലാണ്.. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാഗ്പൂരിലെ ഒരു രോഗി ഐസിയുവിലും മറ്റൊരാൾ ജനറൽ വാർഡിലും ഉള്ളപ്പോൾ മറ്റ് മൂന്ന് പേർ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഏതാനും രോഗികൾ കൂടി സുഖം പ്രാപിച്ചതായും ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.