ഗുരുദേവഗിരി തീർഥാടനം ഫെബ്രുവരി 2 മുതൽ 4 വരെ

ഗുരുദേവന്‍റേതായി ലോകത്താകെ അവശേഷിക്കുന്ന ഏക ഭൗതിക തിരുശേഷിപ്പായ ദന്തങ്ങൾ ഞായറാഴ്ച രാവിലെ പൊതുജനങ്ങൾക്ക് ദർശിക്കുന്നതിനായി വൈക്കുന്നതായിരിക്കും.
ഗുരുദേവഗിരി തീർഥാടനം ഫെബ്രുവരി 2 മുതൽ 4 വരെ

നവിമുംബൈ: ഇരുപത്തി മൂന്നാമത് ഗുരുദേവഗിരി തീർത്ഥാടനം ഫെബ്രുവരി രണ്ടുമുതൽ നാലുവരെ നടത്തപ്പെടുന്നു. ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടനവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 2,3,4 തീയതികളിൽ നടക്കുമെന്ന് മന്ദിരസമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ , ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് എന്നിവർ അറിയിച്ചു. രണ്ടിന് രാവിലെ മഹാഗണപതി ഹോമം, ഗുരുപൂജ, ദീപാരാധന എന്നിവയ്‌ക്കുശേഷം 7 .30 നു ധർമ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് പറനിക്കൽ ചടങ്ങ് ആരംഭിക്കും. 10 .30 നു ഉച്ചപൂജ , ഒന്ന് മുതൽ മഹാപ്രസാദം. 2 .30 മുതൽ വൈകീട്ട് 7 .30 വരെ സമിതിയുടെ ഒന്ന് മുതൽ 30 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 6 നു വിശേഷാൽ ഗുരുപൂജ, ദീപാരാധന. 9 മുതൽ മഹാപ്രസാദം.

3 നു ശനിയാഴ്ചയാണ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികം. ഗണപതി ഹോമത്തിനും പതിവ് പൂജകൾക്കും ശേഷം 8 .30 മുതൽ കലശ പൂജ, നവകം പഞ്ചഗവ്യം, 11 നു കലശം എഴുന്നുള്ളിക്കൽ, കലശാഭിഷേകം, തുടർന്ന് ഉച്ചപൂജ. ഒന്നിന് മഹാപ്രസാദം. രണ്ടു മുതൽ കെ. എസ്. ബിബിൻ ഷാൻ നടത്തുന്ന പ്രഭാഷണം. 2 .30 മുതൽ സമിതിയുടെ 31 മുതൽ 41 വരെ യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 7 .30 മുതൽ 8 .30 വരെ ഭഗവതി സേവ. 9 നു മഹാപ്രസാദം.

അവസാന ദിവസമായ ഫെബ്രു. 4 നു ഞായറാഴ്ച രാവിലെ പതിവ് പൂജകൾക്ക് ശേഷം 8 .30 നു ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തം ഭക്തർക്ക് ദർശിക്കുന്നതിനായി വയ്ക്കും. ശിവഗിരി ആശ്രമത്തിൽനിന്നും എത്തുന്ന സ്വാമിമാരാണ് ദന്തം പുറത്തെടുത്ത് ദർശനത്തിനു വയ്ക്കുന്നതും തുടർന്നുള്ള പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതും. 10 മുതൽ നെരൂൾ സെക്ടർ ഒന്നിലെ ശിവാജി ചൗക്കിൽനിന്നും ആരംഭിക്കുന്ന, പുഷ്‌പാലംകൃത രഥത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്രയിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാരൂപങ്ങൾ, നാദസ്വരം, ചെണ്ടമേളം , ശിങ്കാരിമേളം, താലമേന്തിയ വനിതകൾ എന്നിവയുടെ അകമ്പടിയോടെ ഗുരുദേവഗിരിയിലേക്കു നീങ്ങും. ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ സദ്യ [മഹാപ്രസാദം]. തുടർന്ന് തീർത്ഥാടന മഹാസമ്മേളനം . സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രൊഫ. ബ്രൂസ് റായ് റസ്സൽ [ യു. എസ്.] മുഖ്യാതിഥിയായിരിക്കും. ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , സ്വാമി ഗുരുപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ് . ചന്ദ്രബാബു , ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ്, ട്രെഷറർ വി. വി. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.

വൈകീട്ട് ഗുരുപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം തായമ്പക. തുടർന്ന് മഹാ പ്രസാദം.

ധർമ പതാകയും പഞ്ചലോഹ വിഗ്രഹവും ഫെബ്രു. ഒന്നിന് എത്തും

തീർഥാടനത്തോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ ഉയർത്തുവാനുള്ള ധർമ്മപതാകയും വഹിച്ചുകൊണ്ടുള്ള വാഹന യാത്ര ധമൻ ശ്രീനാരായണ ഗുരു സമിതി പ്രസിഡന്‍റ് ശശികുമാർ, സെക്രട്ടറി കെ. ശശി എന്നിവരുടെ നേതൃത്വത്തിൽ 31 നു ഉച്ചയ്ക്ക് 2 നു ദാമൻ ഗുരു സെന്ററിൽ നിന്ന് ആരംഭിക്കും. പി. ഹരീന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ , എ. കെ. വേണുഗോപാൽ, ജിതേന്ദ്ര പണിക്കർ, സജി. കെ. വി., രാജൻ പുത്തൻ, ഉദയൻ കെ., ജ്യോതിഷ് ധരൻ, എന്നിവർ യാത്ര നയിക്കും. വാപി ഗുരുസെന്‍റർ, ദഹാനു, താരാപ്പൂർ, വിരാർ, നല്ലസോപ്പാറ, വസായ്, മീരാ റോഡ്, ഗോഡ്‌ബന്ധർ റോഡ്, ഐരോളി ഗുരുസെന്റർ, വാശി ഗുരുസെന്‍റർ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ഒന്നിന് വൈകീട്ട് 7 .15 നു ഗുരുദേവഗിരിയിൽ എത്തിച്ചേരും. ചെമ്പൂരിൽ നിന്നും പുറപ്പെടുന്ന പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയും ഒന്നിന് വൈകീട്ട് ഗുരുദേവഗിരിയിൽ എത്തിച്ചേരും.

ഗുരുദേവന്‍റെ ദിവ്യ ദന്ത ദർശനം

ഗുരുദേവഗിരിയിൽ സൂക്ഷിച്ചിരിക്കുന്ന, ഗുരുദേവന്‍റേതായി ലോകത്താകെ അവശേഷിക്കുന്ന ഏക ഭൗതിക തിരുശേഷിപ്പായ ദന്തങ്ങൾ ഞായറാഴ്ച രാവിലെ പൊതുജനങ്ങൾക്ക് ദർശിക്കുന്നതിനായി വൈക്കുന്നതായിരിക്കും. ശിവഗിരിയിൽ നിന്നുള്ള സ്വാമിമാരുടെ മുഖ്യകാർമികത്വത്തിലാണ് ദന്തം ദർശനത്തിനു വയ്ക്കുന്നത്

Trending

No stories found.

Latest News

No stories found.