

പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ ഓണപ്പൂക്കളം ഒരുക്കി കെസിഎസ്
നവിമുംബൈ: പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും ദൃശ്യവിരുന്നൊരുക്കി കേരളീയ കള്‍ച്ചറല്‍ സൊസൈറ്റിയുടെ (കെസിഎസ്) ഓണപ്പൂക്കളം. കഴിഞ്ഞ 18 വര്‍ഷമായി തുടരുന്നതാണിത്. തിരുവോണ ദിനമായ ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 9:30-നാണ് പൂക്കളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. മുംബൈയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ അത്തപ്പൂക്കളമൊരുക്കുന്ന ജനകീയ സംസ്‌കാരത്തിന് തുടക്കമിട്ടത് പന്‍വേലില്‍ നിന്നാണ്.
24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 500 കിലോ പൂക്കള്‍ ഉപയോഗിച്ചാണ് 10 അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് അത്തപ്പൂക്കളങ്ങള്‍ പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലും ഓറിയന്‍ മാളിലുമായി തയാറാക്കിയത്. മാനവികതയുടെയും ഒത്തൊരുമയുടെയും ഓണസന്ദേശം പ്രചരിപ്പിക്കാനും മലയാളി സംസ്‌കാരം ഇതര ഭാഷക്കാരിലേക്ക് എത്തിക്കാനുമാണ് സൊസൈറ്റി ഈ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്നത്.
കെസിഎസ് പ്രസിഡന്‍റ് മനോജ് കുമാര്‍ എം.എസ്., വൈസ് പ്രസിഡന്‍റ് പ്രഭാകരന്‍ കെ.ബി., സെക്രട്ടറി മുരളി കെ. നായര്‍, ജോയിന്‍റ് സെക്രട്ടറി റ്റി.വി. രമേശ്, ട്രെഷറര്‍ ബാബുരാജ് കെ. നായര്‍, ജോയിന്‍റ് ട്രെഷറര്‍ ഒ.സി. അലക്‌സാണ്ടര്‍, ജനറല്‍ കണ്‍വീനര്‍ അനില്‍ കുമാര്‍ പിള്ള, ജോയിന്‍റ് കണ്‍വീനര്‍ അനില്‍ കുമാര്‍ എം.എസ്. എന്നിവരും മറ്റ് ഭാരവാഹികളും സൊസൈറ്റി അംഗങ്ങളും ചേര്‍ന്നാണ് പൂക്കളമൊരുക്കിയത്. ജേക്കബ് ജോര്‍ജ്, അച്ചന്‍കുഞ്ഞ് ഡാനിയല്‍, തോമസ് പി.ഒ., ദേവദാസന്‍, രജനി മുരളി, പ്രിത രമേശ്, ശ്രീകുമാരി, നീതു ഹേമന്ത്, കൃഷ്ണകുമാരി ആര്‍. നായര്‍, കുട്ടികളായ ആരോമല്‍ എസ്. നായര്‍, മിത്ര മുരളി എന്നിവരും അണിനിരന്നു.
റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ അഗര്‍വാള്‍, ജി.ആര്‍.പി. സീനിയര്‍ ഇന്‍സ്‌പെക്റ്റർ വിജയ് തയിടെ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പൂക്കളം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥരും ആശംസകള്‍ അറിയിച്ചു.
മുംബൈയിലെ ഏറ്റവും വലിയ സ്റ്റേഷന്‍ പൂക്കളമായി റെയില്‍വേ തന്നെ അംഗീകരിച്ചിട്ടുള്ള പന്‍വേലിലെ പൂക്കളം, ഇത്തവണ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള സ്ഥലപരിമിതി കാരണമാണ് 10 അടിയായി ചുരുക്കിയത്.