മുംബൈ: കുവൈറ്റിൽ നടന്ന തീപിടിത്തതിൽ മരിച്ച മുംബൈ മലയാളിയായ ഡെന്നി ബേബിക്ക് വിട നൽകി നഗരം. ഡെന്നി ബേബിയുടെ മൃതദേഹം ശനിയാഴ്ച പുലർച്ചെ 4 മണിക്കാണ് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച മലാഡ് വെസ്റ്റിൽ ചാർകോപ്പ് നാക്കയിലുള്ള ക്രിസ്ത്യൻ സെമിതേരിയിൽ 4:45 ഓടെയാണ് പൂർത്തിയായത്.
പിതാവ് ബേബി കരുണാകരൻ സഹോദരി ഡെയ്സി സഹോദരി ഭർത്താവ് മനോജ്, അവരുടെ മക്കൾ കൂടാതെ മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.
ഡെന്നി ബേബിയുടെ മരണത്തിൽ മുംബൈ കൈരളി മിത്ര മണ്ഡൽ അനുശോചനം അറിയിച്ചു. നോർക്ക റൂട്സ് ന് വേണ്ടി ബേബി വർഗീസ് റീത്ത് സമർപ്പിച്ചു. കൂടാതെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിച്ചു.
മുംബൈ വിരാറിൽ 4 വർഷകാലമായി താമസിക്കുന്ന അവിവാഹിതനായ ഡെന്നി ബേബി തിരുവനന്തപുരം സ്വദേശിയാണ്. 33 വയസ്സായിരുന്നു.